Thursday, January 11, 2007

കിണര്‍ വെള്ളം ചുവന്നപ്പോള്‍

ഇരുമ്പിന്റെ അംശം കൂടി കിണറ്റിലെ വെള്ളം ചുവന്നുവരുന്ന പ്രശ്നം അനുഭവിക്കുന്നവര്‍ക്ക്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.
-----------------------------------------------------------------------------

മഴക്കാലം കഴിഞ്ഞതോടുകൂടി കിണറ്റിലെ വെള്ളം കുറയാന്‍ തുടങ്ങി. കഴിഞ്ഞ പ്രാവശ്യത്തെ വേനലിന്‍ രണ്ട് റിംഗ് കൂടി കുഴിച്ചതാണ്‍. അതുകൊണ്ട് ഇത്തവണ വറ്റില്ല എന്നുറപ്പിക്കാം. പക്ഷേ വെള്ളത്തിന്‍ ഒരു നിറവ്യത്യാസമുള്ളതുപോലെ. വെള്ളത്തിനാകമാനം ഒരു മഞ്ഞക്കളറില്ലേ എന്നൊരു സംശയം.മുകളിലൊരു എണ്ണപ്പാടയുമുണ്ട്. സാരമില്ല. തല്‍ക്കാലം വെള്ളം കിട്ടുന്നുണ്ടല്ലോ. ഞാനാ വിഷയം തല്‍ക്കാലത്തേക്ക് വിട്ടു.

രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഭാര്യ പരാതിയുമായെത്തി. വെള്ളത്തിന്‍ ഒരു ചുവപ്പ് നിറം. വെളുത്ത തുണികള്‍ അലക്കിയിട്ട് ‍ വെളുക്കുന്നില്ല. ബക്കറ്റില്‍ പിടിച്ചുവച്ചാല്‍ ഒന്നുരണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്ക് അതിനുമുകളില്‍ ഒരുതരം എണ്ണപ്പാട പ്രത്യക്ഷപ്പെടും. ഫ്ലഷ് സ്റ്റക്കായി വെള്ളം പാഴാവുന്നത് ഒരു സ്ഥിരം സംഭവമായിരിക്കുന്നു. ഫ്ലഷിനകത്തും പൈപ്പുകള്‍ക്കുള്ളിലും ഒരുതരം ചുവന്ന കോട്ടിംഗ് രൂപപ്പെട്ടിരിക്കുന്നു.

എറണാകുളത്തെ നഗര ജീവിതം അവസാനിപ്പിക്കുവാന്‍ ഏറ്റവും പ്രേരകമായത് ജലക്ഷാമവും കൊതുകുകടിയുമായിരുന്നു. ആലുവാപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് താമസം മാറ്റുമ്പോഴും വെള്ളത്തിന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ എന്ന് ആശ്വാ‍സമായിരുന്നു മനസ്സില്. എന്നാല്‍ കിണറുകുഴിച്ചപ്പോള്‍ എല്ലാ കണക്കുകൂട്ടലും തെറ്റി. അഞ്ചു റിംഗ് താഴ്ത്തിയപ്പോഴേക്കും നല്ല കണ്ണീരുപോലത്തെ വെള്ളം. അതുകൊണ്ട് ഏഴു റിംഗില്‍ അവസാനിപ്പിച്ചു. പക്ഷേ വേനലായപ്പോഴേയ്ക്കും വെള്ളമെല്ലാം വറ്റി. രണ്ടുറിംഗിറക്കി വീണ്ടും വെള്ളം ലഭിക്കുന്നതു വരെയും അയല്പക്കത്തെ ചാക്കോചേട്ടന്റെ കിണറിനെ ആശ്രയിക്കേണ്ടി വന്നു. ഇത്തവണ അത് വേണ്ടിവരില്ലല്ലോ എന്നാശ്വസിക്കുമ്പോഴാണ്‍ പുതിയ പ്രശ്നം. എന്തായാലും ചാക്കോചേട്ടനോട് തന്നെ ചോദിക്കാമെന്ന് തീരുമാനിച്ചു. എന്തിനും ഏതിനും പരിഹാരം പറഞ്ഞുതരുന്ന ആളാണല്ലോ. ചാക്കോചേട്ടനെ ഈയിടെയായി കാണാറില്ല. പുതിയ കമ്പ്യൂട്ടര്‍ വാങ്ങിയതില്‍ പിന്നെ മൂപ്പര്‍ അതിന്റെ പുറകെയാണ്‍.

പ്രതീക്ഷിച്ചപോലെ ചാക്കോചേട്ടന്‍ ഈ വിഷയത്തിലും ഒരു ജ്ഞാനിയായിരുന്നു. ‘എടാ, ഈ സാധനം വന്നാല്‍ പിന്നെ പോകാന്‍ വിഷമമാണ്‍. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടുമ്പോഴാണ്‍ ചുവന്നുവരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്‍ കൂടുതല്‍ കണ്ടുവരുന്നത്. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് നീ കുറച്ച് വെള്ളം കോര്‍. നിന്റെ പിത്തമൊന്ന് കുറയട്ടെ. പിന്നെ കുറച്ച് ബ്ലീച്ചിംഗ് പൌഡറിട്ടാല്‍ തല്‍ക്കാലം ശമിക്കും പക്ഷേ ഒരാഴ്ചക്കുള്ളില്‍ വീണ്ടും വരും. അപ്പോ പിന്നെയുമിട്ടാല്‍ മതി. അങ്ങനെ വെള്ളം കോരിയും ബ്ലീച്ച് ചെയ്തും വെള്ളം കുടിച്ചുകൊണ്ടിരുന്നോ. ഇനി ഇതൊന്നും ചെയ്യാന്‍ പറ്റില്ലാന്നുണ്ടെങ്കില്‍ ഒരു ഫില്‍റ്റര്‍ വാങ്ങാന്‍ കിട്ടും. പതിനായിരം രൂപയാകും. ഏതുവേണമെന്ന് തീരുമാനിച്ചോ..’

മാസാവസാനമാവാറായപ്പോഴാണ്‍ പതിനായിരത്തിന്റെ കണക്ക് പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് നിന്ന് ഊറ്ജ്ജം സംഭരിച്ച് ജീവിച്ച് പോകുന്ന സമയത്താണ്‍ പതിനായിരത്തിന്റെ കഥ പറയുന്നത്. അതിലും ഭേദം വെള്ളം കോരുക തന്നെ.

അന്നുതന്നെ ബ്ലീച്ചിംഗ് പൌഡര്‍ വാങ്ങി കിണറ്റില്‍ തൂവി. പിറ്റേന്ന് നോക്കിയപ്പോള്‍ നല്ല തെളിഞ്ഞ ജലം. ചാക്കോചേട്ടന്‍ മനസ്സില്‍ നന്ദി പറഞ്ഞു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും കിണറ്റില്‍ വീണ്ടും എണ്ണപ്പാട കണ്ടു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ വെള്ളം വീണ്ടും ചുവന്നു. വീണ്ടും ബ്ലീച്ചിംഗ് പൌഡര്‍ തന്നെ ശരണം.

പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങി. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ചാല്‍ അതിന്റെ ചുവ മാറുവാന്‍ ഒരു ദിവസമെങ്കിലും എടുക്കും. അതുവരെ ചാക്കോചേട്ടന്റെ കിണര്‍ തന്നെ ശരണം. വെള്ളപ്രശ്നം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി.

പിറ്റെന്ന് ചാക്കോചേട്ടനെ കണ്ടു. സായാഹ്നസവാരി കഴിഞ്ഞിട്ടുള്ള വരവാണ്‍.
‘എടാ, ഞാന്‍ നിന്നെ കാണാനിരിക്കുകയായിരുന്നു. നിന്റെ വെള്ളപ്രശ്നത്തിന് ഒരു ചെറിയ പരിഹാരമുണ്ട്. നീ വാ’
ഞാന്‍ ഉത്സാഹത്തോടെ കൂടെ ചെന്നു. വീട്ടിലെത്തിയ ഉടനെ തന്നെ ചാക്കൊചേട്ടന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. എന്റെ വെള്ളപ്രശ്നത്തിനെ കുറിച്ച് ചാക്കോചേട്ടന്‍ ഒരു റിസര്‍ച്ച് തന്നെ നടത്തിയിരിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ ആശാന്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നു.
‘എടാ, ഇതില്‍ പറയുന്നത് വെള്ളം ചുവപ്പിക്കുന്നത് ഒരുതരം ബാക്ടീരിയ ആണെന്നാണ്‍. ഇരുമ്പിന്റെ അംശം കൂടുതലുള്ള വെള്ളത്തിലേ ഇത് വളരൂ. മാത്രമല്ല ഇത് Anaerobic bacteria ആണ്‍. അതായത് ഓക്സിജന്‍ ഇല്ലാത്തതോ കുറവായതോ ആയ സാഹചര്യത്തിലേ ഇത് വളരൂ. അതുകൊണ്ടാണ്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രം ഇത് വളരുന്നത്. മഴവെള്ളത്തില്‍ ഓക്സിജന്‍ കൂടുതലുള്ളതുകൊണ്ടാണ്‍ മഴക്കാലത്ത് ഇതിനെ കാണാത്തത്. കിണര്‍ കുഴിക്കാനുപയോഗിക്കുന്ന ആയുധങ്ങളില്‍ കൂടി ഇത് പകരാം. മിക്കവാറും രണ്ടാമത് റിംഗ് ഇറക്കിയപ്പോള്‍ കിട്ടിയതാകാനേ വഴിയുള്ളൂ.’

‘എന്താ ചേട്ടാ പരിഹാരമുണ്ടെന്ന് പറഞ്ഞത്?’

‘കിടന്ന് ചാടാതെ. ഇവന്മാര്‍ പറയുന്ന പരിഹാരം നീയിപ്പോള്‍ ചെയ്യുന്നതാണ്‍. ബ്ലീച്ചിംഗ് പൌഡര്‍ അഥവാ ക്ലോറിന്‍ ഉപയോഗിക്കല്‍. പക്ഷേ എനിക്കൊരു ഐഡിയ ഉണ്ട്. നീയാ ഓക്സിജന്റെ കാര്യം പറഞ്ഞത് ശ്രദ്ധിച്ചോ? വെള്ളത്തിലെ ഓക്സിജന്റെ അളവ് കൂട്ടിയാല്‍ ഈ ബാക്ടീരിയ നശിച്ച് പോകും. നീ വെള്ളം കോരുമ്പോള്‍ സംഭവിക്കുന്നതും അതാണ്‍. വെള്ളത്തിന്റെ ചലനം കാരണം വായുവിലെ ഓക്സിജന്‍ കൂടുതല്‍ വെള്ളത്തിലലിയും. രണ്ട് വഴിയാണ്‍ എന്റെ മനസ്സില്‍. ഒന്ന്, നിന്റെ കിണറ്റിനുമുകളില്‍ ഒരു ചെറിയ ഫൌണ്ടന്‍ വയ്ക്കുക. ഇത് ചിലവേറിയതാണ്‍. രണ്ടാമത്തെത് വളരെ ചെറിയ കാര്യമാണ്‍. ഒരു അക്വേറിയം പമ്പ് സംഘടിപ്പിക്കുക. എന്നിട്ട് കിണറ്റില്‍ ഫിറ്റ് ചെയ്യുക. ചിലവും കുറവ്.3 watt കറന്റെ മാത്രമേ അതെടുക്കൂ.‘

‘അക്വേറിയം പമ്പ് മതിയേ’ ഞാനാര്‍ത്തു വിളിച്ചു. പതിനായിരം രൂപയ്ക്കു പകരം 120 രൂപയുടെ അക്വേറിയം പമ്പ് മതിയെങ്കില്‍ അതല്ലെ നല്ലത്. അക്വേറിയം പമ്പ് വാങ്ങലും ഫിറ്റുചെയ്യലും പെട്ടെന്ന് തന്നെ കഴിഞ്ഞു. തുടക്കമെന്ന നിലയില്‍ ബ്ലീച്ചിംഗ് പൌഡര്‍ ഇട്ടു. എന്നിട്ട് അക്വേറിയം പമ്പ് ഓണ്‍ ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും എണ്ണപ്പാടയുടെ ലക്ഷണം കാണാനില്ല. പത്ത് ദീവസം കഴിഞ്ഞപ്പോഴാണ്‍ എണ്ണപ്പാട ചെറുതായി കണ്ടുതുടങ്ങിയത്. അന്നുതന്നെ ബ്ലീച്ചിംഗ് പൌഡര്‍ വീണ്ടും ഇട്ടു. അതും സാധാരണ ഉപയോഗിക്കുന്നതിന്റെ നാലിലൊന്ന് മാത്രം. സംഗതി സക്സ്സ്.
വിവരങ്ങളറിഞ്ഞപ്പോള്‍ ചാക്കോചേട്ടന്‍ പറഞ്ഞു. ‘ ചിലപ്പോള്‍ ഒരു പമ്പ് കൂടി വച്ചാല്‍ കുറച്ചുകൂടി നന്നാകും’.

‘അതൊക്കെ അടുത്ത മാസം ശമ്പളം കിട്ടിയിട്ട്’ ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപ്പെട്ട പ്രതീതിയായിരുന്നു എനിക്ക്.



അക്വേറിയം പമ്പ് ഫിറ്റ് ചെയ്തിട്ട് ഇപ്പോള്‍ ഒന്നര മാസമാകുന്നു. ബ്ലീച്ചിംഗ് പൌഡര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഉപയോഗിക്കും. രണ്ടാമതൊരു പമ്പ് വാങ്ങിക്കുവാന്‍ എനിക്കിനിയും സാധിച്ചിട്ടില്ല.

Monday, August 21, 2006

മൂലക്കുരുവിനൊരു കോഴി ചികിത്സ

പണ്ട്‌ പുറത്തുപറയാന്‍ നാണക്കേടുള്ള അസുഖമായിരുന്നു Piles അഥവാ മൂലക്കുരു. ഇന്ന് ഇത്‌ സാര്‍വ്വത്രികമായിരിക്കുന്നു. ഇത്‌ അനുഭവിച്ചവര്‍ക്കറിയാം അതിന്റെ വിഷമതകള്‍. എന്റെ പയില്‍സ്‌കാല അനുഭവം നിങ്ങളുമായി പങ്കുവച്ചുകൊള്ളട്ടെ.

ഏകദേശം രണ്ടുവര്‍ഷം മുമ്പു നടന്ന സംഭവമാണ്‌. കമ്പ്യൂട്ടറിനുമുമ്പില്‍ എകദേശം 6 മണിക്കൂറെങ്കിലും ചിലവിടേണ്ടി വരുന്ന ജോലിയാണ്‌ എന്റേത്‌. രാവിലെ സീറ്റിലിരുന്നാല്‍ എഴുന്നേല്‍ക്കുന്നത്‌ ഉച്ചക്കൂണ്‌ കഴിക്കാന്‍ മാത്രമായിരുന്നു. ഇങ്ങനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തപ്പോഴേക്കും വിട്ടുമാറാത്ത നടുവേദന, ചുമല്‌വേദന തുടങ്ങിയ കമ്പ്യൂട്ടര്‍ വേദനകള്‍ എനിക്ക്‌ കൂട്ടിരിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെയുള്ള ഉഴിച്ചില്‍ പിഴിച്ചില്‍ കൊണ്ട്‌ ഒരുപരിധി വരെ ഇവയ്ക്ക്‌ തടയിടുവാന്‍ സാധിച്ചിരുന്നു. അങ്ങിനെ ഒരുവിധം ജീവിതം തള്ളിനീക്കുമ്പോഴാണ്‌ പയില്‌സ്‌ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഈ വമ്പന്റെ വരവ്‌.

പിന്നത്തെക്കാര്യം പറയണോ? സീറ്റില്‍ നിന്നെഴുന്നേല്‍ക്കാതിരുന്ന ഞാന്‍ രാവിലെ മുതല്‍ കാണുന്നവരെയൊക്കെ എഴുന്നേറ്റുനിന്നാദരിച്ചു തുടങ്ങി. അവരിരുന്നാലും ബഹുമാനപൂര്‍വ്വം ഞാന്‍ നില്‍ക്കുകതന്നെയായിരിക്കും. ഇരിക്കുവാനുള്ള ക്ഷണങ്ങള്‍ എന്റെ പേടിസ്വപ്നമായി മാറി. കസേരകളെ ഞാന്‍ വെറുത്തു. ഒരു സിനിമകാണാനോ, എന്തിന്‌ ഒന്നു നേരംവണ്ണം ഇരുന്ന് ഭക്ഷണം കഴിക്കാനോ സാധിക്കാതായി. എന്റെ പ്രിയപ്പെട്ട കോഴിക്കറി ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ബൈക്കില്‍ സൈഡുതിരിഞ്ഞിരുന്ന് ഓടിക്കാന്‍ ഒരു ഡ്രൈവിംഗ്‌ സ്കൂളിന്റെയും സഹായമില്ലാതെ ഞാന്‍ സ്വയം പരിശീലിച്ചു. എന്തിനേറെ പറയുന്നു, എന്റെ ആത്മവിശ്വാസം നഷ്ടമാവുന്ന അവസ്ഥയിലേക്ക്‌ ഞാന്‍ വളരെ വേഗം നീങ്ങിക്കൊണ്ടിരുന്നു. മറ്റുള്ളവരെ നേരിടാന്‍ തന്നെ എനിക്ക്‌ മടിയായി. കോണ്‍ഫറന്‍സുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ മുറയ്ക്ക്‌ കഴിക്കുന്നുണ്ടായിരുന്നു. കഷായവും ലേഹ്യവുമെല്ലാം എന്റെ ഓഫീസ്‌ മുറിയില്‍പോലും സ്ഥാനം പിടിച്ചു. മരുന്നുകള്‍ കുത്തിനിറച്ച എന്റെ ബാഗ്‌ ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റേതുപോലെ തോന്നിച്ചു.

ഇതിനിടയിലാണ്‌ എന്റെ ഒരു സുഹൃത്തിന്റെ സഹോദരന്‍ നടുവേദനയ്ക്കായി 'തിടനാട്‌' എന്ന സ്ഥലത്ത്‌ ഒരു തിരുമ്മല്‍ വിദഗ്ദ്ധന്റെ സഹായം തേടിയത്‌. നടുവേദന കൂടിക്കുടി ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഈ കഥാപാത്രം. കഷ്ടിച്ച്‌ രണ്ടാഴ്ചകൊണ്ട്‌ ഇഷ്ടന്റെ നടുവേദന പമ്പകടന്നു എന്ന് മാത്രമല്ല, നടുവേദന കാരണം ഗ്രീസിട്ട്‌ കയറ്റിവച്ചിരുന്ന ബൈക്കില്‍ ആശാന്‍ ഒരു ടീനേജുകാരനെപ്പോലെ ചെത്തി നടക്കാനും തുടങ്ങി. സുഹൃത്തിനോട്‌ ഈ ചികില്‍സയെപറ്റി സംസാരിക്കുന്നതിനിടയിലാണ്‌ അവന്‍ പറഞ്ഞത്‌ പയില്‍സിനും അവിടെ 'വിശേഷപ്പെട്ട' ഒരു ചികില്‍സയുണ്ടെന്ന്.

നാടന്‍ കോഴിയും ബ്രാന്‍ഡിയുമാണ്‌ ഈ ചികില്‍സയുടെ മരുന്നുകൂട്ട്‌. ആണുങ്ങള്‍ക്ക്‌ പിടക്കോഴി, പെണ്ണുങ്ങള്‍ക്ക്‌ പൂവന്‍ കോഴിയുമാണ്‌ മരുന്നിനുപയോഗിക്കുക. ഒരു പ്രാവശ്യം മരുന്നുപയോഗിച്ചാല്‍ മതിയാകും. എനിക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടും മൂലക്കുരുവിന്‌ വിരോധമുള്ള കാര്യങ്ങള്‍. ഇത്‌ രണ്ടും അകത്തുചെന്നാല്‍ പിന്നെ 'ഇരിക്കുക' എന്നത്‌ വിദൂരമായ സ്വപ്നമായിത്തിരും. അതുകൊണ്ട്‌ തല്‍ക്കാലം സൈഡുതിരിഞ്ഞുള്ള വണ്ടിയോട്ടത്തില്‍ സംതൃപ്തനാവാന്‍ ഞാന്‍ തീരുമാനിച്ചു.

ആഴ്ച ഒന്നുരണ്ടെണ്ണം പിന്നെയും കഴിഞ്ഞു. ഒരു ദിവസം എനിക്ക്‌ ബ്ലീഡിംഗ്‌ തുടങ്ങി. അതോടുകൂടി എന്റെ നരക യാതനയും ആരംഭിച്ചു. വേദനയും വിമ്മിഷ്ടവും സഹിച്ച നാളുകള്‍. ഓഫീസില്‍ നിന്ന് കൂട്ട അവധി. ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങിനെയിരുക്കുമ്പോഴാണ്‌ കോഴിചികില്‍സയെപറ്റി വീണ്ടും ഓര്‍ക്കുന്നത്‌. വരുന്നത്‌ വരട്ടേ എന്ന് വിചാരിച്ച്‌ സുഹൃത്തിനെയും കൂട്ടി 'തിടനാട്‌' ലക്ഷ്യമാക്കി യാത്ര തിരിച്ചു.

എറണാകുളത്ത്‌ നിന്ന് പാലായിലേക്കായിരുന്നു ആദ്യ ഘട്ടം. മാണിസ്സാറിന്റെ നാട്‌ ആദ്യമായി കാണുകയായിരുന്നു. 'റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര' എന്ന് പറയാന്‍ തോന്നി. റബ്ബര്‍തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള വളവുംതിരിവുമുള്ള റോഡുകള്‍. പാലായില്‍ നിന്ന് ഞങ്ങള്‍ ബ്രാന്‍ഡിയും നാടന്‍ കോഴിയും സംഭരിച്ചു. സുഹൃത്തിനടിക്കാനുള്ളത്‌ വേറെയും. ഈരാട്ടുപേട്ടയായിരുന്നു അടുത്ത ലക്ഷ്യം. ഈരാറ്റുപേട്ടയില്‍ നിന്ന് കാഞ്ഞിരപ്പിള്ളി റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ തിടനാടായി. ഏകദേശം ഒമ്പതര മണിയായി തിടനാടെത്തിയപ്പോള്‍. അവിടെയുള്ള ഗവണ്‍മന്റ്‌ സ്ക്കൂളിനെതിര്‍വശത്താണ്‌ ഈ നാടന്‍ ചികില്‍സാലയം.

വൈദ്യശാല എന്ന ബോര്‍ഡ്‌ പ്രതീക്ഷിച്ച്‌ ഞാന്‍ നോക്കിയപ്പോള്‍ 'റബ്ബര്‍ വ്യാപാരം' എന്നാണ്‌ കണ്ടത്‌. 'ഇതുതന്നെ സ്ഥലം' എന്ന് സുഹൃത്തിന്റെ ഉറപ്പില്‍ ഞാന്‍ വണ്ടി സൈഡിലൊതുക്കി. ഒട്ടനവധി ആളുകള്‍ ആ കടയ്ക്കുമുമ്പില്‍ നില്‍പുണ്ടായിരുന്നു. പലരും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍. നടുവേദന കാരണം ചിലരെ കസേരയില്‍ ഇരുത്തിയാണ്‌ കൊണ്ടുവന്നിരുന്നത്‌. തിരക്കിനിടയിലൂടെ ഞാന്‍ കടയ്ക്കകത്ത്‌ കയറി. ഒരു വൈദ്യരെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങള്‍ക്ക്‌ വിപരീതമായി തടിച്ച്‌ അജാനുബാഹുവായ ഒരാളാണ്‌ ചികില്‍സിക്കുന്നത്‌. ഒരറുപത്‌ വയസ്സ്‌ വരും. ജോര്‍ജ്ജുകുട്ടി എന്നാണ്‌ പേര്‌. ആള്‍ മഹാ ചൂടനാണ്‌. ചില രോഗികളെ ചീത്ത പറയുന്നുണ്ട്‌. വളരെ പരുക്കന്‍ പെരുമാറ്റം. തിരിച്ചുപോയാലോ എന്ന് ഒരുവട്ടം ആലോചിച്ചു.

'എന്താ, എന്തുവേണം?' എന്നോടാണ്‌ ചോദ്യം.

'ഇവിടെ പയില്‍സിന്‌ ചികില്‍സയുണ്ടെന്ന് കേട്ട്‌ വന്നതാണ്‌' ഞാന്‍ വിനീതനായി.

'പയില്‍സിനിവിടെ ചികില്‍സയൊന്നുമില്ല' ഒരുനിമിഷം ഞാനന്തംവിട്ടുപോയി. വന്നത്‌ വെറുതെയായോ എന്ന് ശങ്കിച്ചു.

'നേരെ വീട്ടിലേക്ക്‌ പൊയ്ക്കോ. ഞാനവിടെ വരാം' ജോര്‍ജ്ജുകുട്ടിയുടെ കല്‍പന.

എനിക്കൊന്നും മനസ്സിലായില്ല.

'പുള്ളിക്കാരന്റെ വീട്ടിലാണ്‌ ചികില്‍സ എന്നാണ്‌ ഉദ്ദേശിച്ചത്‌' സുഹൃത്ത്‌ എന്റെ ചെവിയില്‍ പറഞ്ഞു.

'രാവിലെ ഒന്നും കഴിച്ചില്ല. ചികില്‍സക്കുമുമ്പ്‌ ചായകുടിക്കുന്നതില്‍ വിരോധമുണ്ടൊ' ഞാന്‍ ചോദിച്ചു.

'ആര്‍ക്കു വിരോധം? നിങ്ങള്‍ പോയി ഇഷ്ടമുള്ളത്‌ കഴിച്ചിട്ട്‌ വന്നോളൂ. കോഴിയോ, ബീഫോ എന്താന്നുവച്ചാ കഴിച്ചോളൂ' എനിക്കെന്റെ കാതുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല.

കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ്‌ സുഹൃത്ത്‌ എന്നെ പിടിച്ച്‌ വലിച്ച്‌ പുറത്തേക്ക്‌ കൊണ്ടുവന്നു. 'ഒരു ചായ കഴിച്ചിട്ടാവാം ബാക്കികാര്യം' എന്ന് കരുതി അടുത്ത ഹോട്ടലിലേക്ക്‌ ഞങ്ങള്‍ നടന്നു. ചിക്കന്‍ കറി, ചിക്കന്‍ റൊസ്റ്റ്‌, ചിക്കന്‍ ഫ്രൈ എന്നീ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ ബോര്‍ഡില്‍ വായിച്ചപ്പോള്‍ നാവില്‍ വെള്ളമൂറി. പക്ഷേ ഒന്നും ഓര്‍ഡര്‍ ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. ചായ കുടി പുട്ടിലും പയറിലുമൊതുക്കി.

തൊട്ടടുത്ത്‌ തന്നെയാണ്‌ വൈദ്യരുടെ വീട്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുറെ ഓട്ടൊറിക്ഷക്കാര്‍ നാടന്‍ കോഴിയെ സപ്ലൈ ചെയ്യുന്നത്‌ കണ്ടു.

'കോഴിയും മറ്റേതും കൊണ്ടുവന്നിട്ടുണ്ടോ?' ഞങ്ങളെ കണ്ട ഉടനെ ഒരാള്‍ ചോദിച്ചു. ഞാന്‍ വേഗം കാറിന്റെ ഡിക്കി തുറന്ന് അതുരണ്ടും അയാള്‍ക്ക്‌ കൊടുത്തു. ഉടനെ തന്നെ അതുമായി അയാള്‍ അകത്തേക്ക്‌ പോയി.

അരമണിക്കൂര്‍ പിന്നെയും കഴിഞ്ഞു. ഇതിനകം പാലാക്കാട്‌ നിന്നുള്ള എഞ്ചിനീയറെ പരിചയപ്പെട്ടു. മൂപ്പര്‍ രണ്ടാം തവണയാണ്‌ ഇവിടെ വരുന്നത്‌. ഒന്നര വര്‍ഷം മുമ്പാണ്‌ ആദ്യം ചികില്‍സിച്ചത്‌. അതുകൊണ്ട്‌ പയില്‍സ്‌ നിശ്ശേഷം മാറി. പിന്നീട്‌ പഥ്യം തെറ്റിച്ചുവത്രേ. ഇപ്പോള്‍ ചെറിയതായി ഉപദ്രവം തുടങ്ങിയിട്ടുണ്ട്‌.

'എന്തൊക്കെയാണ്‌ പഥ്യം?' ഞാന്‍ ചോദിച്ചു.

'ബ്രാന്‍ഡിയും നാടന്‍ വാറ്റും മാത്രമേ മദ്യമായി കഴിക്കാന്‍ പാടുള്ളൂ. അതാണ്‌ പഥ്യം. നാലുമാസം മുമ്പ്‌ ഞാന്‍ അല്‍പം റമ്മ് കഴിച്ചു. അന്ന് തുടങ്ങിയതാ...'

ഇതുകേട്ട്‌ ഞാന്‍ മറ്റേതോ ലോകത്തിലാണെന്ന് തോന്നി. അല്‍പം കഴിഞ്ഞപ്പോള്‍ വൈദ്യരെത്തി.

'അഞ്ചുപേര്‍ അകത്തേക്ക്‌ വരൂ' വൈദ്യര്‍ കല്‍പിച്ചു.

അഞ്ചുപേരില്‍ ഞാനും ഉള്‍പെട്ടു. സാമാന്യം വലിയ ഒരു മുറിയില്‍ കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം മുറിയുണ്ട്‌. ഒരു കട്ടിലില്‍ ഒരൊരുത്തരെയും ഇരുത്തി. ഇനിയെന്ത്‌ എന്നാലോചിക്കുമ്പോഴേക്കും ഒരു ഗ്ലാസ്‌ നിറയെ ചുവന്ന ദ്രാവകവുമായി വൈദ്യരെത്തി. കോഴിയുടെ ചോരയും ബ്രാന്‍ഡിയും പിന്നെ മറ്റുചില പച്ചിലമരുന്നുകളും ചേര്‍ത്തുണ്ടാക്കിയതാണീ മരുന്നെന്ന് തോന്നുന്നു.

'മൂക്കടച്ചുപിടിച്ച്‌ ഒറ്റവലിക്കകത്താക്കിക്കോളൂ' വൈദ്യര്‍ പറഞ്ഞു. ബ്രാന്‍ഡി 'dry' അടിക്കുന്നത്‌ പോലെ തോന്നി അത്‌ കഴിച്ചപ്പോള്‍. അതിന്റെ മണവും രുചിയും അസഹനീയമാണ്‌.

'ഒരു മണിക്കൂര്‍ ഈ കട്ടിലില്‍ കിടന്നിട്ട്‌ പൊയ്ക്കോളൂ' ഗ്ലാസുമായി തിരികെ നടക്കുമ്പോള്‍ വൈദ്യര്‍ പറഞ്ഞു. ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. അഞ്ചുമിനിട്ട്‌ കഴിഞ്ഞപ്പോഴേക്കും കട്ടിലില്‍ കിടന്നവരെല്ലാം കൂര്‍ക്കം വലിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. പതിയെ ഞാനും ഉറക്കത്തിലേക്ക്‌ വഴുതിവീണു.

ഒരു മണിക്കൂറിനു ശേഷം എന്റെ സുഹൃത്ത്‌ വിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌. അപ്പോഴും 'പറ്റി'റങ്ങിയിട്ടുണ്ടായിരുന്നില്ല. അകത്തെ മുറിയില്‍ നിന്ന് സ്ത്രീകളെ അവരുടെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചാണ്‌ കൊണ്ടുവന്നത്‌. പലരും കുടിയന്മാരെപ്പോലെ ആടുന്നുണ്ടായിരുന്നു. ചിലര്‍ 'കുടിച്ച'തിന്റെ നാണക്കേടുമൂലം തോര്‍ത്തില്‍ മുഖമൊളിപ്പിച്ചു.

'വൈദ്യര്‍ക്ക്‌ ദക്ഷിണ കൊടുക്കണം' സുഹൃത്ത്‌ ഓര്‍മ്മിപ്പിച്ചു.

'അപ്പോള്‍ ചികില്‍സ കഴിഞ്ഞോ?' ഞാന്‍ ചോദിച്ചു.

'ഇത്രയേയുള്ളൂ' സുഹൃത്തിന്റെ മറുപടി

'ദക്ഷിണ എത്ര കൊടുക്കണം'

'നിനക്കിഷ്ടമുള്ളത്‌ കൊടുത്താമതി.' ഞങ്ങള്‍ റബ്ബര്‍ക്കട ലക്ഷ്യമാക്കി നടന്നു. വൈദ്യര്‍ വീണ്ടും ഉഴിച്ചില്‍ നടത്തുകയാണ്‌.

'ഉം, എന്താ വന്നത്‌? ചികില്‍സയൊക്കെ കഴിഞ്ഞു. ഇനി പൊയ്ക്കോ' ഞങ്ങളെ കണ്ടതും വൈദ്യര്‍ തട്ടിക്കയറി. ഞാന്‍ ഒന്നും പറയാതെ ദക്ഷിണ ആ കൈയില്‍ വച്ച്‌ കൊടുത്തു.

'കഴിക്കണ്ടാ എന്ന് വിചാരിച്ചതൊക്കെ കഴിച്ചൊളൂ. പ്രത്യേകിച്ച്‌ ഞണ്ട്‌, ചെമ്മീന്‍ എന്നീ തോടുള്ളവ. കോഴിയും മുട്ടയും പരമാവധി കഴിച്ചോളൂ. അടുത്ത ഇരുപത്‌ ദിവസം ഇതെല്ലാം പരമാവധി കഴിക്കണം. അസുഖം വീണ്ടും വരുത്താന്‍ നോക്കണം. വീണ്ടും അസുഖം വന്നാല്‍ ഒരുപ്രാവശ്യം കൂടി ഇവിടെ വരേണ്ടിവരും. അതിലെല്ലാം മാറിക്കോളും. പിന്നെ ബ്രാന്‍ഡിയും വാറ്റുമല്ലാതെ മറ്റൊന്നും കഴിക്കരുത്‌. ബിയറും കള്ളും ഒട്ടും പാടില്ല, കേട്ടല്ലോ'

ഒരുവിധം ഞാനയാളില്‍നിന്ന് രക്ഷപ്പെട്ടു. വരുന്ന വഴിക്ക്‌ ഹോട്ടലായ ഹോട്ടലൊക്കെ കയറി ചിക്കനും ചെമ്മീനും കഴിച്ചു. ഒരു ഫുള്‍ ബ്രാന്‍ഡിയും തീര്‍ത്തു. രാത്രിയായപ്പോഴേക്കും എറണാകുളത്തെത്തി.

പിറ്റേന്ന് ഞാന്‍ അവധി എടുത്തിരുന്നു. ഒരു മുന്‌കരുതലിനുവേണ്ടി എടുത്തതാണ്‌. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലേന്ന് കാട്ടിക്കൂട്ടിയതിന്റെ റിസല്‍റ്റെന്തായിരിക്കും എന്ന ടെന്‍ഷനിലായിരുന്നു. ബ്രാന്‍ഡിയുടെ പുറത്ത്‌ എന്തൊക്കെയാണ്‌ തിന്നുകൂട്ടിയതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. അല്‍ഭുതം. ഒന്നും സംഭവിച്ചിട്ടില്ല. ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. കുളികഴിഞ്ഞ്‌ ഞാന്‍ ഓഫീസിലേക്ക്‌ വച്ചുപിടിച്ചു. എനിക്കിപ്പോള്‍ ബൈക്കില്‍ നേരെയിരിക്കാം. ഓഫീസില്‍ ഞാന്‍ ഉച്ചവരെ സീറ്റില്‍ നിന്നെഴുന്നെറ്റില്ല. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമായി.

അന്നുമുതലിന്നുവരെ ബ്രാന്‍ഡിയും വാറ്റുമല്ലാതെ മറ്റൊരു മദ്യവും ഞാന്‍ കഴിച്ചിട്ടില്ല. പയില്‌സിനെപറ്റി ഞാന്‍ മറന്നിരിക്കുന്നു. ഇതിനിടെ എന്റെ ഉപദേശപ്രകാരം രണ്ടുപേര്‍ കൂടി ചികില്‍സകഴിഞ്ഞ്‌ സുഖപ്പെട്ടിരുന്നു.

അതുകൊണ്ട്‌ സഹബ്ലോഗര്‍മാര്‍ക്കായി എന്റെ ഈ അനുഭവകഥ ഞാന്‍ സമര്‍പ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന നമ്പറില്‍ വൈദ്യരെ വിളിക്കാവുന്നതാണ്‌. 04828 236442

Tuesday, August 08, 2006

സഹായഹസ്തങ്ങള്‍

എ.ടി.എമ്മീന്ന് പൈസയെടുത്തിറങ്ങുമ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. കുടയെടുക്കാന്‍ മറന്നതിന്‍ സ്വയം ശപിച്ച് മഴ കഴിയാന്‍ കാ‍ത്തുനിന്നു. അടുത്ത ആഴ്ച സ്കൂള്‍ തുറക്കുകയാണ്‍. കുട്ടികള്‍ക്ക് ബാഗും കുടയും വാങ്ങിച്ചിട്ടില്ല. ഇത്തവണയെങ്കിലും പുതിയ യൂണിഫോം വേണമെന്ന വാശിയിലാണ്‍ രണ്ടുപേരും. മോന്റെ പാന്റിന്റെ ഇറക്കം കുറഞ്ഞ് ബര്‍മൂഡയായി എന്നാണ്‍ പരാതി. ഹൌസിംഗ് ലോണിന്റെ EMI അടക്കേണ്ട സമയമായി. വണ്ടിയുടെ ഇന്‍സ്റ്റാള്‍മെന്റ് ഇത്തവണ മുടങ്ങിയതു തന്നെ. ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റെത്തിയിട്ട് മാസം രണ്ടായി. ഇത്തവണയും മിനിമം ഡ്യൂ അടച്ച് രക്ഷപ്പെടാം. വീടുതാമസത്തിനെടുത്ത പേഴ്സണല്‍ ലോണാണ്‍ കീറാമുട്ടിയായി കിടക്കുന്നത്. പലിശയെത്രയാ അത് തിന്നുതീര്‍ക്കുന്നത്. ഈ മാസമൊന്ന് വട്ടമെത്തിക്കുന്നതെങ്ങിനെയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

‘സാറേ, എന്താ മുഖത്തൊരു വിഷമം?’ പാന്റും ഷര്‍ട്ടുമിട്ട് സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്‍ മുമ്പില്‍. ‘ഇവനാരെടാ’ എന്ന മട്ടില്‍ ഞാനൊന്നു നോക്കി. ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ മുഖം. നന്മയുടെ പ്രകാശം ചൊരിയുന്ന കണ്ണുകള്‍. ആ മുഖത്തെന്തൊരു ശാന്തിയും സമാധാനവുമാണ്‍. വല്ലാത്തൊരു വശീകരണ ശക്തിയുണ്ടാ നോട്ടത്തിന്‍.

‘ഒന്നുമില്ല. ആരാ മനസ്സിലായില്ലല്ലോ’

‘സാറിന്റെ മനസ്സിലെന്താണെന്ന് ഞാന്‍ പറയട്ടെ’

ഞാന്‍ ചുറ്റും നോക്കി. ഒളിച്ചുവച്ച ക്യാമറയുമായി വല്ല ‘തരികിട’യുമാണോ എന്നറിയില്ലല്ലോ.

‘ഈ മാസമെങ്ങിനെ തള്ളിനീക്കും എന്നല്ലെ സാറീനിമിഷം ആലോചിച്ചത്’

എന്റെ കണ്ണുതള്ളിപ്പോയി.

‘ഹതേ!! എങ്ങിനെയറിഞ്ഞൂ?’

‘കഷ്ടപ്പെടുന്നവരെ തിരിച്ചറിയുകയാണല്ലോ എന്റെ ധര്‍മ്മം. മുങ്ങിത്താഴുന്നവനെ കൈപിടിച്ചുകയറ്റുക എന്ന നിയോഗമാണ്‍ ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്’

‘ദൈവമേ, പണ്ട് കാവിയുടുത്തവരെല്ലാം ഇപ്പോള്‍ പാന്റും ഷര്‍ട്ടുമിട്ട് എക്സിക്യുട്ടീവായോ’ എന്ന് ഒരു നിമിഷം ചിന്തിച്ചു.

‘ഇനിമുതല്‍ സാറൊറ്റക്കല്ല എന്ന് ധൈര്യമായി വിചാരിച്ചോളൂ. ഏത് പ്രതിസന്ധിയും നമുക്കൊരുമിച്ച് നേരിടാം. ഇതാ ഇവിടെ ഒന്നൊപ്പിടുക മാത്രം മതി’

വലിയൊരു ഫോമിലെ കുനുകുനാ അച്ചടിച്ചിരിക്കുന്ന ചെറിയ അക്ഷരങ്ങളില് നിന്ന് personal loan എന്ന് തപ്പിയെടുക്കാന്‍ എന്റെ കണ്ണുകള്‍ക്ക് പ്രയാസമുണ്ടായില്ല.

കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ ഞാനിറങ്ങിയോടി.

Friday, July 28, 2006

ഭാര്യമാര്‍ ചൊല്ലും മുതുനെല്ലിക്ക...

"പൊതുവേ ഈ ആഴ്ച അനുകൂലമല്ല. തിങ്കള്‍ മുതല്‍ വ്യാഴം വരെ വളരെയധികം ശ്രദ്ധിക്കുക. അപകടം, ശരീരക്ഷതം എന്നിവയുണ്ടാകാം. വെള്ളിയാഴ്ച സന്ധ്യമുതല്‍ പ്രതികൂലാനുഭവം കാണുന്നു. ധനനഷ്ടം, മനസ്സുഖമില്ലായ്മ, പ്രവര്‍ത്തന മാന്ദ്യം എന്നിവയ്ക്ക്‌ സാദ്ധ്യത. ശനിയാഴ്ച മുതല്‍ കാര്യങ്ങള്‍ അനുകൂലമായി കണ്ടുതുടങ്ങും." വാരഫലം കണ്ട ഉടനെ ലീവെടുത്ത്‌ വല്ല അമ്പലത്തിലും ഭജനമിരുന്നാലോ എന്ന് വരെ ആലോചിച്ചു. വിശ്വാസമൊന്നുമുണ്ടായിട്ടല്ല. എന്നാലും എന്തിനാ വെറുതെ റിസ്കെടുക്കുന്നത്‌. കഴിഞ്ഞ ആഴ്ച കൈനോക്കിയിട്ടൊരാള്‍ പറഞ്ഞത്‌ എനിക്കിപ്പോള്‍ വളരെ മോശം സമയമാണെന്നാണ്‌.

"അങ്ങിനെയാണെങ്കില്‍ നമുക്കെന്റെ വീട്ടില്‍ പോയി നില്‍ക്കാം. എത്ര നാളായി അവിടം വരെയൊന്ന് പോയിട്ട്‌" ഭാര്യ നനഞ്ഞിടം കുഴിക്കാന്‍ തുടങ്ങി. അവളുടെ ചെറിയ തലയില്‍ വലിയ കാര്യങ്ങള്‍ ചേക്കേറുന്നതിനേക്കാള്‍ അപകടം വാരഫലത്തില്‍ പറഞ്ഞിട്ടില്ലാത്തതു കൊണ്ട്‌, 'ഇതൊക്കെ വെറും അന്ധവിശ്വാസം' എന്ന് ഉറക്കെ പറഞ്ഞ്‌, 'ദൈവമേ ഒന്നും വരുത്തല്ലേ' എന്ന് മനസ്സില്‍ ഉരുവിട്ട്‌, എല്ലാം നേരിടാന്‍ തന്നെ തീരുമാനിച്ചു.

തിങ്കളും ചൊവ്വയും സംഭവരഹിതമായി കടന്ന് പോയി. വാരഫലത്തെ പറ്റി ഓര്‍മ്മിച്ചുകൂടിയില്ല.ബുധനാഴ്ച ഒരു ചെറിയ അപകടം പറ്റി. ബൈക്ക്‌ ഒന്ന് സ്കിഡ്‌ ചെയ്തു. കൈയ്യിലെയും കാലിലെയും തൊലി അല്‍പം പോയെന്നൊഴിച്ചാല്‍ ഒരപകടം എന്ന് പറയാന്‍ മാത്രമൊന്നുമില്ലായിരുന്നു.

'ഞാനപ്പഴേ പറഞ്ഞില്ലേ എന്റെ വീട്ടീപ്പോയി നില്‍ക്കാമെന്ന്' വാരഫലം തുറന്നു പിടിച്ച്‌ ഭാര്യ വീണ്ടും.

"ബൈക്കാകുമ്പോള്‍ ചിലപ്പോള്‍ സ്കിഡ്‌ ചെയ്യും, വീഴും. ഇതൊക്കെ സാധാരണമാണ്‌. ഇതാദ്യമായിട്ടൊന്നുമല്ലല്ലോ വീഴുന്നത്‌" ഞാനും വിട്ടുകൊടുത്തില്ല.

കൈയ്യിലും കാലിലും വച്ചുകെട്ടുമായി ഞാന്‍ പിറ്റേ ദിവസവും ഓഫീസിലെത്തി. പോകുന്ന വഴിക്ക്‌ അമ്പലത്തിലും കയറി. ഒന്ന് പ്രര്‍ത്ഥിക്കാമെന്ന് കരുതി. പേടിയൊന്നുമുണ്ടായിട്ടല്ല. പിറ്റേന്ന് മുതല്‍ പ്രതികൂലാനുഭവങ്ങളാണെന്നാണല്ലോ വാരഫലത്തില്‍.

വെള്ളിയാഴ്ച പതിവിലധികം തിരക്കുള്ള ദിവസമായിരുന്നു. മട്ടാഞ്ചേരിയിലുള്ള ഒരു ക്ലയന്റിനെ കണ്ടു മടങ്ങുമ്പോള്‍ സമയം ആറര മണി. ബൈപ്പാസ്‌ വഴി പോയാല്‍ എളുപ്പത്തില്‍ കൂടണയാം. ചെറിയ തോതില്‍ മഴയും ചാറുന്നുണ്ട്‌. വാരഫലത്തിനെ പറ്റി ഒരു മാത്ര ഓര്‍ക്കാതെയിരുന്നില്ല.

പാലാരിവട്ടം ബൈപ്പാസ്‌ ജംഗ്ഷനെത്തിയപ്പോഴേക്കും മഴ കുറഞ്ഞിരുന്നു. ചുവപ്പ്‌ സിഗ്നല്‍ കണ്ട്‌ ജംഗ്ഷനില്‍ തന്നെ വണ്ടി നിറുത്തി. എങ്ങിനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയായിരുന്നു. മീഡിയനില്‍ ഒരജാനുബാഹു നില്‍പ്പുണ്ടായിരുന്നു. ലിഫ്റ്റ്‌ ചോദിക്കാന്‍ നില്‍ക്കുകയാണെന്ന് കണ്ടാലറിയാം. ആളുടെ നില്‍പ്പത്ര ശരിയല്ല. ചെറുതായിട്ടാടുന്നുണ്ട്‌. കുടിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്റെ മുമ്പിലെ ബൈക്കുകാരനും എന്തോ പറഞ്ഞൊഴിഞ്ഞു. അടുത്തത്‌ ഞാനാണ്‌. ഒന്ന് പച്ച തെളിഞ്ഞെങ്കില്‍ അയാളെ ഒഴിവാക്കി വണ്ടിയെടുക്കാമായിരുന്നു എന്ന് ചിന്തിച്ചപ്പോഴേക്കും സിഗ്നല്‍ പച്ചയായി. 'ദൈവത്തിനു സ്തുതി' എന്ന് മനസ്സില്‍ പറഞ്ഞ്‌ വണ്ടിയെടുത്തതും, ആടിക്കുഴഞ്ഞ്‌ അയാള്‍ ഹാന്‌ഡിലില്‍ പിടിച്ചതും, ഞാനും ബൈക്കും അയാളും കെട്ടിമറഞ്ഞ്‌ വീണതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം എന്താണ്‌ സംഭവിച്ചത്‌ എന്ന് പിടികിട്ടിയില്ല. പിടികിട്ടി വന്നപ്പോഴേക്കും ഒരാള്‍ക്കൂട്ടം ഞങ്ങള്‍ക്കു ചുറ്റും നിരന്നു കഴിഞ്ഞിരുന്നു. സംഗതി വഷളാവുന്നതിനു മുമ്പ്‌ എങ്ങിനെയും തടിയൂരണം എന്ന് വിചാരിച്ചപ്പോഴേക്കും ദൈവദൂതനെപ്പോലെ ഒരു പോലീസുകാരന്‍ പ്രത്യക്ഷപ്പെട്ടു. കുടിയന്റെ കാല്‍ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. അയാള്‍ കുടിച്ചിട്ടുണ്ടായിരുന്നതിനാല്‍ എനിക്കനുകൂലമായി പോലീസുകാരന്‍ വിധിച്ചു, അടുത്തുള്ള നേഴ്സിംഗ്‌ ഹോമില്‍ പോയി അയാളുടെ മുറിവ്‌ ഡ്രസ്സ്‌ ചെയ്യണം എന്ന് ഉപാധിയോടെ. വാരഫലം ഫലിച്ചു തുടങ്ങിയോ എന്ന് ശങ്കതോന്നിത്തുടങ്ങിയിരുന്നു.

ആ കുരിശിനെയും പുറകിലിരുത്തി പാലാരിവട്ടത്തുള്ള ആശുപത്രി ലക്ഷ്യമാക്കി വണ്ടിവിട്ടു.

"സാറേ, സൂക്ഷിച്ചോടിക്കണേ" പുറകിലിരുന്ന് കുരിശിന്റെ ആജ്ഞ.

അവന്റെ അച്ഛനപ്പൂപ്പന്മാര്‍ക്കൊക്കെ സ്തുതി പറഞ്ഞ്‌ ഞാന്‍ വണ്ടിയുടെ സ്പീഡ്‌ ഒന്നുകൂടെ കൂട്ടി. വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കേറ്റെത്തുന്നതിനുമുമ്പ്‌ ആരൊ വണ്ടിക്ക്‌ കൈകാണിച്ചു. അടുത്ത്‌ വന്നപ്പോള്‍ മനസ്സിലായി പോലീസാണെന്ന്. മാസാവസാനമായതുകൊണ്ട്‌ മദ്യപിച്ച്‌ വണ്ടിയോടിക്കുന്നവരെ പിടിക്കാന്‍ നില്‍ക്കുകയാണ്‌. ജീപ്പും എസ്‌.ഐയും ഊതാനുള്ള ബലൂണ്‍ മുതലായവയെല്ലാമുണ്ട്‌. എസ്‌.ഐയെ കാര്യം ഗ്രഹിപ്പിക്കാമെന്ന് വിചാരിച്ച്‌ അടുത്ത്‌ ചെന്നപ്പോള്‍ കുരിശും പുറകെ കൂടി.

"എന്തായാലും വന്നതല്ലേ, ഒന്നൂതിയിട്ട്‌ പോയാമതി" ഏമാന്റെ കല്‍പന. കുരിശിന്റെ ആടിയാടിയുള്ള നില്‍പുംകൂടി കണ്ടപ്പോള്‍ ഏമാന്‌ ശുണ്ടി കൂടി.

"അയാളു കഴിച്ചിട്ടില്ല, സാറെ. എന്നെ ഇടിച്ചിട്ട്‌ ആശുപത്രിയില്‍ കൊണ്ടുപോണവഴിയാ. ദേ കണ്ടോ സാറെ" പൊട്ടിയ കാലും കാണിച്ച്‌ കുരിശിന്റെ ശുപാര്‍ശ.

"ഭാ.. നാവടക്കെടാ, പന്ന******. രണ്ടിനെയും 'ശരിക്ക്'‌ പരിശോധിച്ചിട്ട്‌ വിട്ടാ മതി" ഏമാന്‍ കോപിഷ്ടനായി.

"അങ്ങോട്ട്‌ മാറി നില്ലെടാ" സഹപോലീസുകാര്‍ ഉഷാറായി.

ഇനിയെന്തെങ്കിലും പറഞ്ഞാല്‍ ദേഹോപദ്രവമുണ്ടാവുമോ എന്ന ആശങ്കയിലായി ഞാന്‍. അതുകൊണ്ട്‍ വിനയാന്വിതനായി മാറി നിന്നു. എന്റെ അരികില്‍ കുരിശും. ‘ലേറ്റാകും‘ എന്ന് വീട്ടിലേക്ക്‌ വിളിച്ചു പറയാം എന്ന് വിചാരിച്ച്‌ മൊബൈയില്‍ ഫോണ്‍ എടുത്തു.

"അതിങ്ങ്‌ തന്നേക്കൂ" സൌമ്യമായ ഒരു സ്വരം ചെവിയുടെ അരികില്‍. കോണ്‍സ്റ്റബിള്‍ ഏമാനാണ്‌.


"രാഷ്ടീയക്കാരെയൊക്കെ നമുക്ക്‌ പിന്നെ വിളിക്കാടാ' മൊബെയില്‍ ഫോണ്‍ ഓഫ്‌ ചെയ്തു കൈവശപ്പെടുത്തിക്കൊണ്ട്‌ ആ ദുഷ്ടന്‍ മൊഴിഞ്ഞു.

സമയം എട്ടേമുക്കാലായി. ഇതുവരെ എന്നെക്കൊണ്ട്‌ ഊതിപ്പിച്ചില്ല. കുരിശാണെങ്കില്‍ പോസ്റ്റും ചാരിയിരുന്ന് ഉറങ്ങാനും തുടങ്ങി. കോണ്‍സ്റ്റബിളിന്റെ കാലുപിടിച്ചു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഇതിനിടയില്‍ അഞ്ച്‌ മദ്യപരെക്കൂടി പൊക്കിയിട്ടുണ്ടായിരുന്നു. രാത്രിയായത്‌ നന്നായി. ആരും കാണില്ലല്ലോ. വീട്ടിലൊറ്റക്കിരുന്ന് ടെന്‍ഷനടിക്കുന്ന ഭാര്യയും കൊച്ചും ഇടയ്ക്കിടെ മനസ്സില്‍ വന്ന്‌പോയിക്കൊണ്ടിരുന്നു. ഒമ്പതര മണി കഴിഞ്ഞപ്പോള്‍ എല്ലാവരെയും ജീപ്പില്‍ കയറ്റി. ജനറല്‍ ആശുപത്രിയിലെത്തിച്ചു. രക്തപരിശോധന നടത്തി. എന്റെ സാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ല എന്ന് ഡോക്ടര്‍. സമയം പതിനൊന്നര മണിയായിരുന്നു. ഇനി പോകാമല്ലോ എന്ന് ആശ്വസിച്ച്‌ എസ്‌.ഐ ഏമാന്റെ അടുത്തെത്തി.

"എന്തായാലും വന്നതല്ലേ, ഇതു‌ കൂടി കൊണ്ടുപോയ്ക്കൊള്ളൂ" എസ്‌.ഐ ഏമാന്‍ ഒരു കുറിപ്പെടുത്ത്‌ നീട്ടി. കോടതിയില്‍ ഹാജരാവേണ്ട നോട്ടീസാണ്‍.ഓവര്‍സ്പീഡിനാണ്‌ ദുഷ്ടന്‍ ചാര്‍ജ്ജ്‌ ചെയ്തിരിക്കുന്നത്‌. മൊബെയില്‍ ഫോണ്‍ കിട്ടിയ ഉടനെതന്നെ വീട്ടിലേക്ക്‌ വിളിച്ചു. അമ്മായപ്പനാണ്‌ ഫോണെടുത്തത്‌. ഭാര്യ വിളിച്ചു വരുത്തിയതാണ്‌ രണ്ടുപേരെയും.

‘ഇനി വിളിക്കാനായിട്ട്‌ ആശുപത്രികളൊന്നും ബാക്കിയുണ്ടായിരുന്നില്ല,‘അമ്മായിയപ്പന്‍ പറഞ്ഞു.

ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി, ഒരു ലീവെഴുതിക്കൊടുത്ത്‌ പിറ്റേന്ന് തന്നെ ഭാര്യാഗൃഹത്തിലേക്ക്‌ യാത്രയായി. ഞായറാഴ്ച രാവിലെ പത്രവുമായി വരുന്ന ഭാര്യയെ കണികണ്ടാണ്‌ ഉണര്‍ന്നത്‌. അവളുടെ മുഖത്ത്‌ ലോട്ടറി അടിച്ചപോലത്തെ സന്തോഷം.

"ഈ ആഴ്ചയും മോശമാണെന്നാ വാരഫലത്തില്‍. നമുക്ക്‌ അടുത്ത ആഴ്ചത്തെ വാരഫലവും വായിച്ചിട്ട്‌ പോയാമതി"

Wednesday, July 05, 2006

ചാക്കോചേട്ടന്റെ പൊടിക്കൈ

പാതിരാത്രിക്ക് ഫുട്ബോള്‍ കളി കാ‍ണുവാന്‍ തുടങ്ങിയപ്പോഴാണ്‍, റിമോട്ട് കണ്ട്രോളിന്റെ വോളിയം സ്വിച്ച് കേടായത്.അതും ശബ്ദം കുറക്കുവാനുള്ള സ്വിച്ച്. (ചാനല്‍ സ്വിച്ചുകളെല്ലാം മാസങ്ങള്‍ക്കു മുമ്പേതന്നെ പ്രവര്‍ത്തനരഹിതമായിരുന്നു) പിന്നത്തെ പുകില്‍ പറയണോ? ഓരോ തവണ അര്‍ജന്റീന മുന്നേറുമ്പോഴും അറിയാതെ ടിവിയുടെ വോളിയം കൂട്ടും. ഓരോ ബഡ്‌റൂമില്‍ നിന്നുള്ള ശാപവാക്കുകള്‍ കേള്‍ക്കുമ്പോഴാണ്‍ പരിസരബോധം വരിക. പിന്നെ ടിവിയുടെ അരികിലേക്ക് ഓട്ടമായി. “ഇനി റിമോട്ട് നന്നാക്കിയിട്ടുമതി രാത്രീയുള്ള കളികാണല്‍” വീട്ടിലുള്ള ഫുട്ബോള്‍വിരുദ്ധര്‍ ഒന്നടങ്ഗം പ്രഖ്യാപിച്ചു.

പിറ്റെ ദിവസം ടിവി കടയിലേക്ക് ഫോണ്‍ ചെയ്തു. “നന്നാക്കാനൊന്നും പറ്റില്ല. വേണമെങ്കില്‍ പുതിയത് തരാം. 300 രൂപയാകും” കടക്കാരന്റെ പ്രോമ്റ്റ് സര്‍വ്വിസ്. പഴയ റിമോട്ട് കൊണ്ടുവന്നാലേ മോഡല്‍ നമ്പര്‍ നോക്കി പുതിയത് ഏതെന്ന് തീരുമാനിക്കുവാന്‍ കഴിയൂ എന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍ 300 രൂപ മുടക്കാന് തന്നെ‍ തീരുമാനിച്ചു. റിമോട്ട് പൊതിഞ്ഞെടുത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ മുന്‍പീല്‍ അതാ ചാക്കോചേട്ടന്‍. കാര്യമറിഞ്ഞപ്പോള്‍ “ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കട്ടെ” എന്നായി ചാക്കോചേട്ടന്‍. “ഒരു സ്ക്രൂഡ്രൈവര്‍ തരൂ” ചാക്കോചേട്ടന്‍ റിപ്പയറിംഗ്ഗിന്‍ വട്ടം കൂട്ടി.

നിമിഷനേരം കൊണ്ട് റിമോട്ട് കണ്ട്രൊള്‍ നാലു കഷ്ണങ്ങളാക്കി. “ഇതിനകത്ത് ഇത്ര സാധനങ്ങളേയുള്ളോ? പിന്നെന്തിനാണ്‍ 300 രൂപ മേടിക്കുന്നത്? “ ഞാന്‍ അത്ഭുതപ്പെട്ടു. “മിക്കവാറും കാര്‍ബ്ബണ്‍ ഉരച്ചാല് ശരിയാകും” റിമോട്ടിന്റെ ഭാഗമായ ഒരു rubberpad എടുത്തുനോക്കി ചാക്കോചേട്ടന്‍ അഭിപ്രായപ്പെട്ടു. ഒരു newspaper എടുത്ത് rubberpadന്റെ അടിവശത്തുള്ള കറുത്ത പൊട്ടുകള്‍ പോലെയുള്ള വശം അതില്‍ വളരെ പതുക്കെ ഉരക്കുവാന്‍ തുടങ്ങി. Newspaperല്‍ എല്ലാം പെന്‍സില്‍ കൊണ്ട് വരച്ചപോലത്തെ പാടുകള്‍ കാണാറായി. എല്ലാ പൊട്ടുകളും ഉരച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ചാക്കോചേട്ടന്‍ Circuit boardലേക്കു ശ്രദ്ധ തിരിച്ചു. rubberpadന്റെ കറുത്ത പൊട്ടുകള്‍ സ്പര്‍ശിക്കുന്ന സ്ഥലമെല്ലാം newspaper കൊണ്ട് നന്നായി തുടച്ചു. എല്ലാം തിരിച്ച് ഫിറ്റു ചെയ്ത് ചാക്കോചേട്ടന്‍ “ഇനിയൊന്നു ശ്രമിച്ചു നോക്കൂ” എന്ന് പറഞ്ഞ് റിമോട്ട് എനിക്കുതന്നു. ശരിയായിക്കാണുമെന്ന് എനിക്ക് അശേഷം വിശ്വാസമുണ്ടായിരുന്നില്ല. ടിവി ഓണ്‍ ചെയ്ത് ഞാന്‍ റിമോട്ട് ഞെക്കി. അദ്ഭുതം!!! എല്ലാ സ്വിച്ചും പ്രവര്‍ത്തിക്കുന്നു. “നിന്നെപ്പോലുള്ള കുഴിമടിയന്മാരാണ്‍ ഇത്പോലെയുള്ള കടക്കാര്‍ക്ക് വളം വച്ചു കൊടുക്കുന്നത്” ചാക്കോചേട്ടന്‍ എന്നെ കുറ്റപ്പെടുത്തി.

ചാക്കോചേട്ടന്‍ ചെയ്ത കാര്യങ്ങള്‍ ഒരു ഫോട്ടൊ ബ്ലോഗാക്കിയപ്പോള്‍....



300 രൂപയുടെ കഷണങ്ങള്‍




ഉരക്കേണ്ട ഭാഗം വലുതാക്കി കാണിച്ചിരിക്കുന്നു




Rubber pad ഇങ്ങിനെയാണ്‍ പേപ്പറില്‍ ഉരച്ചത്




Circuit Board പേപ്പര്‍ കൊണ്ട് തുടക്കുന്നു..





Site Meter